രാജ്യസഭാ സീറ്റിനായി ജോസ്.കെ.മാണി; ഉറപ്പിക്കണമെങ്കില്‍ കോട്ടയത്ത് ജയിച്ചു കാണിക്കണം
- Aswathi K
- 12 Feb, 2024
ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെ കേരള കോൺഗ്രസിന് രാജ്യസഭയിലേക്കും അഗ്നിപരീക്ഷണം. ജൂണിൽ ഒഴിവ് വരുന്ന സീറ്റുകളിൽ സിപിഐയെ മറികടന്ന് ജോസ് കെ മാണിക്ക് വീണ്ടും രാജ്യസഭാ ടിക്കറ്റ് കിട്ടുമോയെന്നാണ് പാര്‍ട്ടിയുടെ ആശങ്ക. പാർട്ടി ചെയർമാന്റെ സീറ്റിനായി അവകാശവാദം ഉന്നയിക്കണമെങ്കിൽ ലോക്സഭ തിരഞ്ഞെടുപ്പിലെ വിജയം കേരളാ കോണ്‍ഗ്രസ് എമ്മിന് അനിവാര്യമായിരിക്കുകയാണ്. പാർട്ടി ചെയർമാൻ ജോസ് കെ മാണിയുടെ പേരിനൊപ്പമുള്ള എം.പി എന്ന വിലാസം ഈ വരുന്ന ജൂണിൽ അവസാനിക്കും. ഒഴിവ് വരുന്ന മൂന്ന് സീറ്റുകളിൽ ഒന്ന് യുഡിഎഫ് ഉറപ്പിച്ചിരിക്കെ അവശേഷിക്കുന്ന രണ്ട് സീറ്റുകളിൽ മൂന്നുപേരാണ് എൽഡിഎഫിൽ അവകാശവാദം ഉന്നയിക്കുന്നത്. സിപിഎം, സിപിഐ, കേരള കോൺഗ്രസ്. സിപിഎം ഒരു സീറ്റ് ഉറപ്പായും എടുക്കുമെന്നിരിക്കെ ബാക്കിയുള്ള ഒരു സീറ്റിൽ സിപിഐയെ മറികടന്ന് ജോസ് കെ മാണിക്ക് പരിഗണന കിട്ടുമോയെന്നാണ് ചോദ്യം. സിറ്റിംഗ് സീറ്റിനെക്കുറിച്ച് രണ്ടാമതൊരു ചിന്ത വേണ്ടെന്നാണ് കേരള കോൺഗ്രസ് വ്യക്തമാക്കുന്നത്. ലോക്സഭയിൽ അധികസീറ്റ് നിഷേധിക്കപ്പെട്ട കേരള കോൺഗ്രസ് ഇനി ഒരു വിട്ടുവീഴ്ചയ്ക്ക് കൂടിയില്ല.
കേരള കോൺഗ്രസ് പാർട്ടി ചെയർമാൻ ജോസ് കെ മാണിയും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമാണ് നിലവിൽ ഇരുപാർട്ടികളുടെയും രാജ്യസഭാ എംപിമാർ. അതുകൊണ്ട് തന്നെ ഇരു പാർട്ടികൾക്കും വിട്ടുവീഴ്ച്ച അചിന്തവ്യമാണ്. സിപിഐക്കോ കേരള കോൺഗ്രസിനോ പരിഗണന എന്ന് ചോദ്യത്തിന് കേരള കോൺഗ്രസ് എന്ന ഉറപ്പിച്ചു പറയണമെങ്കിൽ സ്വന്തം തട്ടകമായ കോട്ടയത്ത് ജയിച്ച് ശക്തി തെളിയിക്കണം.. സീറ്റിന്റെ കാര്യത്തിൽ പരിഗണിച്ചില്ലെങ്കിൽ ഇടതുമുന്നണിയിൽ പാർട്ടി സമ്മർദ്ദശക്തി അല്ലെന്ന അണികളുടെ തന്നെ വിമർശനത്തെ ഒന്നുകൂടി ഉറപ്പിക്കുന്നതാകും തീരുമാനം.
ഇടതുമുന്നണിയിലെ രണ്ടാമൻ ആരെന്ന മത്സരം പരസ്യമായും രഹസ്യമായും നടത്തുന്ന ഇരു പാർട്ടികൾക്കും രാജ്യസഭാ സീറ്റ് അഭിമാന പ്രശ്നമാകും. കോട്ടയം ലോക്സഭാ സീറ്റിൽ വിജയം അല്ലാതെ മറ്റൊന്നും ചിന്തിക്കാൻ കഴിയാത്ത കേരള കോൺഗ്രസ് തിരഞ്ഞെടുപ്പ് ചർച്ചകൾ സജീവമാക്കുകയാണ്.
Leave a Reply
Your email address will not be published. Required fields are marked *