Create your Account
രേഖ വ്യാജമെന്ന് തെളിയിക്കൂ..മാപ്പു പറയാം'; എം.വി. ഗോവിന്ദനെ വെല്ലുവിളിച്ച് രാഹുല്‍
- Aswathi K
- 18 Jan, 2024
ജാമ്യം ലഭിക്കുന്നതിനായി താന്‍ ഹാജരാക്കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ തെളിയിച്ചാല്‍ മാപ്പുപറയാന്‍ തയ്യാറാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തില്‍. മറിച്ചാണെങ്കില്‍ എം.വി. ഗോവിന്ദന്‍ മാപ്പുപറയുമോയെന്നും അദ്ദേഹം പറഞ്ഞു. ആരോപണം തെളിയിക്കാന്‍ ആവശ്യപ്പെട്ട് എം.വി. ഗോവിന്ദന് വക്കീല്‍ നോട്ടിസ് അയച്ചിട്ടുണ്ട്. ആര്‍ജവമുണ്ടെങ്കില്‍, പറയുന്ന വാക്കുകളോട് ഉത്തരവാദിത്തമുണ്ടെങ്കില്‍ താന്‍ സമര്‍പ്പിച്ച രേഖ വ്യാജമെന്ന് തെളിയിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. തന്നെ അറസ്റ്റ് ചെയ്ത രീതി ജനാധിപത്യ വിരുദ്ധമാണെന്നും സമരം ചെയ്താല്‍ ജയിലില്‍ പോകേണ്ടി വരുമെന്ന് അറിയാമെന്നും രാഹുല്‍ പറഞ്ഞു. അതേസമയം സിപിഎമ്മിന്‍റെ കേന്ദ്ര വിരുദ്ധ സമരത്തിൽ ചേരണോയെന്നത് പാര്‍ട്ടി ആലോചിച്ച് തീരുമാനിക്കും. സി.പി.എമ്മിന്‍റെ ബി.ജെ.പി വിരുദ്ധത പൊള്ളയെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രാഹുല്‍ അയച്ച വക്കീല്‍ നോട്ടിസ് കിട്ടിയിട്ടില്ലെന്നായിരുന്നു എം.വി. ഗോവിന്ദന്‍റെ പ്രതികരണം. ജാമ്യത്തിനായി രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നും പരാജയം മറച്ചുവയ്ക്കാനും രാഹുല്‍ ഹീറോയെന്ന് വരുത്താനും ശ്രമം നടക്കുന്നുവെന്നും ജയിലില്‍ കിടക്കാന്‍ ആര്‍ജവം കാട്ടണമെന്നമെന്നുമായിരുന്നു എം.വി.ഗോവിന്ദന്‍റെ പരാമര്‍ശം. യഥാർഥ വിവരങ്ങൾ കാണിച്ചു കൊണ്ടുള്ള സർട്ടിഫിക്കറ്റിനെ വ്യാജമെന്നു പൊതുമണ്ഡലത്തിൽ തെറ്റിദ്ധരിപ്പിക്കാനാണു ഗോവിന്ദൻ ശ്രമിച്ചത്. പൊതുപ്രവർത്തകൻ എന്ന നിലയിൽ തനിക്ക് ഇതു മാനഹാനിയുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ വക്കീല്‍ നോട്ടിസ് അയച്ചത്.
Leave a Reply
Your email address will not be published. Required fields are marked *