Create your Account
പെരുമഴയില്‍ പതറി സംസ്ഥാനം;
- Aswathi K
- 23 May, 2024
സംസ്ഥാനത്ത് കനത്ത മഴ. മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും പലയിടത്തും തീവ്ര മഴ ലഭിച്ചു. കുമരകം, തൃശൂർ നഗരം എന്നിവിടങ്ങളിൽ ലഘു മേഘവിസ്പോടനത്തിന് സമാനമായ രീതിയിൽ മഴ പെയ്തു. രണ്ടു മണിക്കൂറിൽ താഴെ സമയത്തിൽ 10 സെന്റിമീറ്ററോളം മഴയാണ് രേഖപ്പെടുത്തിയത്. തൃശൂർ നഗരത്തിലെ മിക്ക റോഡുകളും വെള്ളത്തിലായി. വൈകീട്ടു ആറു മണിയോടെ ശക്തിപ്പെട്ട മഴ മണിക്കൂറുകളോളം തകർത്തു പെയ്തു. നിരവധി വീടുകളിലും അശ്വിനി ആശുപത്രിയിലും കടകളിലും വെള്ളം കയറി. അശ്വിനി ആശുപത്രിയിലെ അത്യാഹിത വിഭാഗം മുകളിലത്തെ നിലയിലേയ്ക്ക് മാറ്റേണ്ടി വന്നു. റോഡുകളിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ നിരവധി വാഹനങ്ങളും വെള്ളത്തിൽ മുങ്ങി, ഗതാഗതവും സ്തംഭിച്ചു. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വെള്ളം കയറി. കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലെ ഒപിയിൽ വെള്ളം കയറി. നാദാപുരം അരൂരിൽ വീടിന് മുകളിൽ തെങ്ങ് വീണ് ഒരാൾക്ക് പരിക്കേറ്റു. ഹരിത വയലിലെ മലേന്റെ പറമ്പത്ത് ഭാസ്കരനാണ് പരിക്കേറ്റത്. കനത്ത മഴയിൽ കോഴിക്കോട് കുറ്റ്യാടിയിലെ നാല് കടകളിൽ വെള്ളം കയറി. നാദാപുരം തൂണേരിയിൽ സൂപ്പർ മാർക്കറ്റിന്റെ മതിൽ തകർന്നുവീണു. കോഴിക്കോട് നഗരത്തിലും രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെട്ടത്. മഴയിൽ കാസർകോട് കുമ്പള പൊലിസ് സ്റ്റേഷനിലെ മേൽക്കൂരയുടെ സിമൻ്റ് പാളികൾ അടർന്നുവീണു. ഇന്നലെ രാത്രി ഏട്ടരയോടെയാണ് സംഭവം. സ്റ്റേഷനിൽ ജിഡി ചുമതലയുള്ള പൊലിസ് ഉദ്യോഗസ്ഥൻ്റെ ഇരിപ്പിടത്തിനു സമീപമാണ് സിമൻറ് പാളികൾ അടർന്ന് വീണത്. പരാതിയുമായും, മറ്റു ആവശ്യങ്ങൾക്കുമായും എത്തുന്ന കവാടത്തിൽ തന്നെയാണ് അപകടം നടന്നത്. ആർക്കും പരുക്കില്ല.ഇന്ന് എറണാകുളം മുതൽ വയനാടു വരെയുള്ള ഏഴു ജില്ലകളിൽ ഓറഞ്ച് അലർട്ടും ബാക്കി ഏഴു ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും അതിശക്തമായ മഴക്ക് സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ധമാണ്. ഇന്ന് രാത്രി വരെ 3.3 മീറ്റർ വരെ ഉയരമുള്ള തിരകൾക്കും കടലേറ്റത്തിനും സാധ്യതയുണ്ട്. ഇനിയൊരറിയിപ്പ് ഉണ്ടാകും വരെ മത്സ്യ തൊഴിലാളികൾകടലിൽ പോകരുതെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Leave a Reply
Your email address will not be published. Required fields are marked *