കരാറുകാർ പണിമുടക്കില്‍; റേഷന്‍ വിതരണവും സംഭരണവും പ്രതിസന്ധിയില്‍
![top-news](https://jananeethi.com/public/uploads/images/newsimages/maannewsimage13012024_054922_Time-Of-Ration-Shops-In-Kerala-Will-Change-From-Monday.jpg)
- Aswathi K
- 13 Jan, 2024
ഇന്നുമുതൽ സംസ്ഥാനത്തെ റേഷൻ വിതരണവും സംഭരണവും പ്രതിസന്ധിയിലാവും. റേഷൻ ട്രാൻസ്പോർട്ടേഷൻ കരാറുകാർ പ്രഖ്യാപിച്ച അനശ്ചിതകാല പണിമുടക്കിനെ തുടർന്നാണിത്. 56 കരാറുകാർക്ക് 100 കോടിയിലധികം രൂപയാണ് സപ്ലൈകോയിൽ നിന്ന് ലഭിക്കാൻ ഉള്ളത്. സൂചന പണിമുടക്കുകൾ നടത്തിയിട്ടും ഫലമില്ലാതെ വന്നതോടെയാണ് റേഷൻ കടകളിലേക്കും സപ്ലൈകോ ഔട്ട്ലെറ്റുകളിലേക്കും സാധനങ്ങൾ എത്തിക്കുന്ന കരാറുകാർ ഇന്നലെ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചത്. 2022 മുതൽ മുടങ്ങി കിടന്ന നൂറുകോടി രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് നേരത്തെ സൂചന പണിമുടക്ക് നടത്തിയിരുന്നു. ഇതിനെ തുടർന്ന് ഭക്ഷ്യമന്ത്രി ഇടപ്പെട്ട് കുടിശ്ശികയുടെ ആദ്യഗഡുവായ 14 കോടി രൂപ കരാറുകാർക്ക് അനുവദിച്ചു. ബാക്കി തുക രണ്ടാഴ്ചക്കുള്ളിൽ തരാമെന്ന സപ്ലൈകോ എംഡി നൽകിയ ഉറപ്പിൽ കരാറുകാർ സൂചന പണിമുടക്ക് പിൻവലിക്കുകയും ക്രിസ്മസ് ചന്തകളിൽ സഹകരിക്കുകയും ചെയ്തു. എന്നാൽ, നൽകിയ ഉറപ്പ് പാലിക്കാൻ സപ്ലൈകോയിക്കായില്ല. ഡിസംബർ, ജനുവരി മാസങ്ങളിലെ കുടിശ്ശിക കൂടി ആയതോടെ കിട്ടാനുള്ള തുക പിന്നെയും 100 കോടി കടന്നു. ഈ സാഹചര്യത്തിലാണ്, കൊച്ചിയിൽ കേരള ട്രാൻസ്പോർട്ടിംങ്ങ് കോൺട്രാക്ട്ടെഴ്സ് അസോസിയേഷൻ യോഗം ചേർന്ന് പണിമുടക്ക് പ്രഖ്യാപിച്ചത്. സെപ്റ്റംബർ മുതലുള്ള ബില്ലിൽ 90 ശതമാനം ഉടൻ അനുവദിക്കുകയും സപ്ലൈകോ പിടിച്ചുവെച്ച 10 ശതമാനം തുക ഓഡിറ്റ് പൂർത്തീകരിച്ച് കരാറുകാർക്ക് നൽകുകയും വേണമെന്നായിരുന്നു പ്രധാന ആവശ്യം. അതേസമയം, കരാറുകാർ പണിമുടക്കിലേക്ക് കടന്നതോടെ സംസ്ഥാനത്തെ റേഷൻ വിതരണം പ്രതിസന്ധിയിലാവും. വാതിൽ പടി റേഷൻ വിതരണം മുടങ്ങുന്നതോടെ സപ്ലൈകോയ്ക്ക് ഉണ്ടാകുന്ന തലവേദന ചെറുതല്ല. ധനവകുപ്പിൽ നിന്ന് ഫണ്ട് ലഭിക്കാത്തതാണ് കുടിശ്ശികക്ക്, കാരണമെന്നാണ് സപ്ലൈകോ പറയുന്നത്. താൽക്കാലിക പരിഹാരം കണ്ടെത്തി, സൂചന പണിമുടക്ക് പിൻവലിക്കാൻ കരാറുകാരെ നിർബന്ധിതരാക്കിയത് പോലെ ഇത്തവണയും മന്ത്രി തലത്തിൽ ഇടപെടൽ നടത്തേണ്ടി വരും.
Leave a Reply
Your email address will not be published. Required fields are marked *