Create your Account
ഭീകരാക്രമണത്തിന് പാക്–ചൈന ബന്ധം?; കശ്മീരിലേക്ക് കൂടുതല് സൈന്യം
- Aswathi K
- 26 Dec, 2023
ജമ്മുകശ്മീർ പൂഞ്ചിലെയും രജൗറിയിലെയും ഭീകര ഭീഷണി നേരിടാൻ കൂടുതൽ സൈന്യത്തെ വിന്യസിക്കും. സുരക്ഷാ സേനയ്ക്ക് നേരെയുണ്ടായ ആക്രമണത്തിൽ പാക്കിസ്ഥാൻ-ചൈന ബന്ധമുണ്ടെന്നാണ് സൈന്യത്തിന്റെ വിലയിരുത്തൽ. അതിനിടെ, ഭീകരരുടെ വെടിയേറ്റ് 8 വർഷം അബോധാവസ്ഥയിൽ കഴിഞ്ഞ സൈനിക ഉദ്യോഗസ്ഥൻ വീരമൃത്യു വരിച്ചു.പൂഞ്ചിലെയും രജൗറിയിലെയും സുരക്ഷാ സാഹചര്യം കരസേന മേധാവി ജനറൽ മനോജ് പാണ്ഡെ നേരിട്ടെത്തി വിലയിരുത്തിയിരുന്നു. ദേരാ കി ഖലിയിൽ ഭീകരാക്രമണത്തിൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ചത് ഉൾപ്പെടെ കണക്കിലെടുത്ത് പൂഞ്ചിലും രജൗറിയിലും കൂടുതൽ സൈന്യത്തെ വിന്യസിക്കും. ജമ്മുകശ്മീരിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നും ആവശ്യമെങ്കിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും സൈനികരെ എത്തിക്കും. കശ്മീരിലെ സമാധാനാന്ത:രീക്ഷം ഇല്ലാതാക്കാൻ അതിർത്തി കടന്നുള്ള ഭീകര പ്രവർത്തനം പാക്കിസ്ഥാൻ നടത്തുന്നതായാണ് സൈന്യത്തിന്റെ വിലയിരുത്തൽ. പാക്കിസ്ഥാനിലെ വിദഗ്ധ ആയുധ പരിശീലനം നേടിയ വിരമിച്ച സൈനിക ഉദ്യോഗസ്ഥർക്ക് ഭീകരപ്രവർത്തനത്തിൽ പങ്കുണ്ട്. ചൈനയുടെ സഹായം പാക്കിസ്ഥാന് ലഭിക്കുന്നു. ഭീകരസംഘടനകളായ ജയ്ഷെ മുഹമ്മദും ലഷ്ക്കറെ തയ്ബയും ഉപയോഗിക്കുന്നത് ചൈനീസ് നിർമിത ആയുധങ്ങളാണ്. ലഡാക്കിൽ ഇന്ത്യ നടത്തിയ അധിക സേനാവിന്യാസം പിൻവലിക്കാൻ വേണ്ടിയാണ് ഇന്ത്യ-പാക് അതിർത്തിയിൽ അശാന്തിയുണ്ടാക്കാൻ ചൈന സഹായം നൽകുന്നതെന്നാണ് വിലയിരുത്തൽ. ചൈന അതിർത്തിയിലെ സേനാവിന്യാസത്തെ ബാധിക്കാതെയാകും പൂഞ്ചിലും രജൗറിയിലും കൂടുതൽ സൈനികരെ എത്തിക്കുക. രജൗറിയിൽ ഭീകരർക്കായി തിരച്ചിൽ തുടരുകയാണ്. മൂന്ന് യുവാക്കൾ സൈന്യത്തിന്റെ കസ്റ്റഡിയിൽ മരിച്ചതിനെ തുടർന്നുണ്ടായ പ്രതിഷേധം കണക്കിലെടുത്ത് രജൗറിയിലും പൂഞ്ചിലും ഇന്റർനെറ്റ് വിലക്ക് തുടരുകയാണ്. സംഭവത്തിൽ സൈന്യം അന്വേഷണം തുടങ്ങി. ബ്രിഗേഡിയർ റാങ്കിലുള്ള ഉദ്യോഗസ്ഥനടക്കം നാലുപേർക്കെതിരെ നടപടിയെടുത്തു. കുപ്വാരയിൽ 2015ലെ ഭീകരാക്രമണത്തിൽ വെടിയേറ്റ് അബോധാവസ്ഥയിലായ ലഫ്റ്റനന്റ് കേണൽ കരൺബീർ സിങ് നട്ട് വീരമൃത്യുവരിച്ചു.
Leave a Reply
Your email address will not be published. Required fields are marked *