ക്യാംപസില്‍ ഗവര്‍ണര്‍ക്കെതിരെ കൂറ്റന്‍ എസ്എഫ്ഐ പ്രതിഷേധം; പൊലീസ് നടപടി
![top-news](https://jananeethi.com/public/uploads/images/newsimages/maannewsimage18122023_102807_sfi-protest.jpg.image.470.246.jpg)
- Aswathi K
- 18 Dec, 2023
കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐയുടെ പടുകൂറ്റന്‍ പ്രതിഷേധ മാര്‍ച്ച്. ഗവര്‍ണര്‍ താമസിക്കുന്ന ഗസ്റ്റ് ഹൗസിനടുത്തേക്കെത്താനുള്ള ശ്രമത്തിനിടെ പൊലീസ് നടപടി തുടങ്ങി. പ്രവര്‍ത്തകരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കുകയാണ്.
മുഖ്യമന്ത്രിയേയും എസ്എഫ്ഐയേയും വെല്ലുവിളിച്ച് നാടകീയ രംഗങ്ങൾ സൃഷ്ടിച്ചാണ് ഇന്നും ഗവർണർ രംഗത്തെത്തിയത്. മുഖ്യമന്ത്രി നിയന്ത്രിക്കുന്ന പൊലീസിന്റ സംരക്ഷണം ആവശ്യമില്ലെന്ന് പ്രഖ്യാപിച്ച് കാലിക്കറ്റ് ഗസ്റ്റ് ഹൗസിൽ നിന്ന് പുറത്തിറങ്ങിയ ഗവർണർ കോഴിക്കോട് നഗരത്തിലേക്ക് പോയി. തനിക്കാരേയും പേടിയില്ലെന്നും മുഖ്യമന്ത്രി പൊലീസിനെ നിഷ്ക്രിയമാക്കിയെന്നും ഗവർണർ ആരോപിച്ചു. മിഠായിത്തെരുവിലേക്കുള്ള വഴിയിലിറങ്ങി വിദ്യാര്‍ഥികളോട് സംസാരിച്ചു. മിഠായിത്തെരുവിലെത്തി ഹല്‍വ വാങ്ങിയ ഗവര്‍ണര്‍ ജനങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുത്തു. ഒരുതുണിക്കടയിലും കയറി. ഗവര്‍ണറുെട അപ്രതീക്ഷിത നീക്കത്തില്‍ സുരക്ഷയൊരുക്കാന്‍ പൊലീസ് പാടുപെട്ടു. നാലിനാണ് കാലിക്കറ്റ് സർവകലാശാല ഹാളിൽ ഗവർണർ പങ്കെടുക്കുന്ന സെമിനാർ.
അതേസമയം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലും ഗവര്‍ണര്‍ക്കെതിരെ എസ്.എഫ്.ഐ പ്രതിഷേധമുണ്ടായി. ഗവര്‍ണറുടെ കോലം കത്തിച്ചു. ഉന്നത ഭരണഘടനാപദവി വഹിക്കുന്ന വ്യക്തിക്ക് ചേരാത്തതാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ പെരുമാറ്റമെന്ന് ആരോപിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ രംഗത്തെത്തി. ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ പദവിക്ക് അനുയോജ്യനല്ല. സര്‍വപരിധിയും ലംഘിച്ചു. കേരള, കാലിക്കറ്റ് സര്‍വകലാശാല സെനറ്റുകളിലേയ്ക്ക് ആര്‍എസ്എസുകാരെ നാമനിര്‍ദേശം ചെയ്തത് ചാന്‍സലര്‍ പദവി ദുരുപയോഗം ചെയ്താണ്. ഇതിനെതിരെ പ്രതിഷേധിക്കാന്‍ വിദ്യാര്‍ഥിസംഘടനകള്‍ക്ക് ഭരണഘടനാപരമായ അവകാശമുണ്ട്. എന്നാല്‍ മുഖ്യമന്ത്രിയെ അവഹേളിക്കുന്ന പരാമര്‍ശം നടത്തുകയാണ് ഗവര്‍ണര്‍ ചെയ്തതെന്ന് സിപിഎം പിബി കുറ്റപ്പെടുത്തി.
Leave a Reply
Your email address will not be published. Required fields are marked *